Wednesday, September 9, 2015

മുടന്തൻ പല്ലി


മീര: അന്ന്: സുന്ദരി, ചുണ്ടിൽ നിറഞ്ഞ പുഞ്ചിരി, നിഷ്കളങ്ക! ഇന്ന്: സുന്ദരി, ചുണ്ടിൽ നിറഞ്ഞ പരിഹാസം, സ്ഥായി ഭാവം രൗദ്രം! ഉമ്മറം: മുത്തശ്ശി ഉമ്മറകോലായിലിരുന്നു നാമം ചൊല്ലുകയായിരുന്നു.മഴ പെയ്തു തോർന്ന ഇറയത്ത്‌, ഇൻകാൻഡസെന്റിന്റെ മഞ്ഞ വെളിച്ചത്തിനു ചുറ്റും പാറി കളിക്കുന്നുണ്ടായിരുന്നു. പലതും ചിറകറ്റു നിലത്ത് വീഴുന്നുമുണ്ടായിരുന്നു. അത് നോക്കിയിരുന്ന മീരയുടെ അടുത്ത് മുത്തശ്ശി പറഞ്ഞു: " ഈയാം പാറ്റകൾക്ക് അല്പായുസ്സാ കുട്ട്യേ..." പെട്ടന്നാണ് ഒരു പല്ലി പള്ളയടിച്ചു താഴെ വീണത് വീഴ്ചയോടെ പല്ലി മുടന്തനായി! എങ്കിലും അത് വീറോടെ പാഞ്ഞ് ഒരു പാറ്റയെ വായക്കിടയിലാക്കി! മൃഗാധിപർക്കു നാളത്തെ പത്രത്തിൽ കൊടുക്കാൻ ഒരു വാർത്തയായി: "മുടന്തൻ പല്ലി പാറ്റയെ പീഡിപ്പിച്ചു കൊന്നു." ഒരു മുഖപ്രസംഗം കൂടിയായാൽ ഉഷാറായി!ഓർത്തപ്പോൾ അവൾക്കു ചിരി വന്നു. നാമം ചൊല്ലൽ അവസാനിപ്പിച്ച് എത്തിയ മുത്തശ്ശി ചോദിച്ചു: "എന്താ കുട്ട്യേ വെറുതെ ഇരുന്നു ചിരിക്കണത്?" "ഓരോന്ന് ആലോചിച്ചിട്ടാ മുത്തശ്ശ്യെ...ഈ കാണുന്ന ഈയാമ്പാറ്റകളെ പോലെയല്ലേ നമ്മുടെ നാട്ടിലെ പെണ്‍കുട്ടികളുടെ അവസ്ഥ?ചിറകു മുളച്ച് പറന്നു തുടങ്ങും മുമ്പേ അത് മുറിഞ്ഞു പോവും, പിന്നെ ഒരു പുഴുവായിട്ടങ്ങനെ ഇഴയും ആരുടെയൊക്കെയോ കാൽച്ചുവട്ടിൽ.....അല്ലെങ്കിൽ ഈ മുടന്തൻ പല്ലി പ്രതിനിധീകരിക്കുന്ന ഒരു വിഭാഗം പുരുഷന് കുറച്ചു നേരത്തേക്കുള്ള ഒരു കളിക്കോപ്പായിട്ടു അവസാനിക്കും......" മീര പറഞ്ഞു നിർത്തി. മുത്തശ്ശി ഒന്നും മനസ്സിലാവാത്ത മട്ടിൽ അവളെ കുറച്ചു നേരം നോക്കി നിന്നു. "ഇങ്ങളിപ്പോഴത്തെ പിള്ളർടെ ഭാഷയൊന്നും നിക്ക് തിരിയില്ല!" "ഇപ്പഴത്തെ ഭാഷയും ലോകവും ഒന്നും മുത്തശ്ശി അറിയാതെ ഇരിക്കുന്നത് തന്നെയാ നല്ലത്" അവൾ ചിരിച്ചു. മുത്തശ്ശി പരിഭവിച്ച് അകത്ത് പോയി. ഉമ്മറത്ത് വച്ച നിലവിളക്ക് കാറ്റിനു അണഞ്ഞു പോയി. മുടന്തൻ പല്ലി തന്റെ അടുത്ത ഇരയെ തേടുകയാണ്!

Wednesday, July 8, 2015

കാല്പാടുകൾ


അന്ന് രാത്രി ഏറെ വൈകിയിരുന്നെങ്കിലും അവൾക്കു ഉറക്കം വന്നില്ല. മനസ്സിൽ മുഴുവൻ അമ്മയായിരുന്നു. ചുവപ്പിന്മേൽ കറുപ്പുകരയുള്ള കോട്ടണ്‍ സാരിയും വട്ടപൊട്ടും നെറ്റിയിൽ ഒരിറ്റു കുങ്കുമവും നിറഞ്ഞ പുഞ്ചിരിയും എല്ലാം കണ്മുന്നിലെന്നപോലെ കാണാമായിരുന്നു. കുളിച്ച്, തലതോർത്താതെ ഇറങ്ങി ഓടുമ്പോൾ പിന്നാലെ വന്ന് വഴക്ക് പറഞ്ഞ്,തലതോർത്തി രാസനാദി പൊടി തിരുമ്മി തന്ന് ആരോടെന്നില്ലാതെ പരിഭവിച്ചു പോവുന്ന അമ്മ!മനപൂർവമോ അല്ലാതെയോ മറന്ന ചോറ്റുംപാത്രവുമായി സ്കൂൾ വരാന്തയിൽ കാത്തു നില്ക്കുന്ന ആ മുഖം...... മഴ കൊണ്ട് നനഞ്ഞ് വിറക് കത്താതെ വരുമ്പോളും തോറ്റുകൊടുക്കാതെ എങ്ങനെയൊക്കെയോ അടുപ്പ് കത്തിച്ച് കൃത്യസമയത്ത് ഭക്ഷണം വിളമ്പാനുള്ള കഴിവ്, ഇതൊക്കെ തന്റെ മാത്രമല്ല, ലോകത്തുള്ള എല്ലാ അമ്മമാരുടെയും കഴിവാണ്......എങ്കിലും അവൾ കണ്ടു വളർന്ന ഉരുക്കുവനിത അവളുടെ അമ്മയാണ്. ജീവിതയാത്രയിൽ സ്വന്തം വഴി തിരഞ്ഞെടുത്തപ്പോൾ പലരും പരിഹസിച്ചു ചിരിച്ചു.അന്ന് ധൈര്യം തന്നിരുന്നത് അമ്മയുടെ വാക്കുകൾ മാത്രമായിരുന്നു. "പെട്ടന്ന് മഴക്കാർ കാണുമ്പോൾ അമ്മ മഴയെ ജയിച്ചു ഉണക്കാനിട്ട തുണികൾ എടുത്തു കൊണ്ടുവരാറില്ലേ? അതിനേക്കാൾ ബുദ്ധിമുട്ടൊന്നും ഇല്ലല്ലോപ്പോ ദ്ദ്? അല്ലാ ഇനിയിപ്പോ ഉണ്ടെങ്കിലും,കൂട്ടാനിലിത്തിരി ഉപ്പു കൂടിയാൽ എന്താ ചെയ്യാ...കുറച്ചെണ്ണയങ്ങട്ടു ഒഴിക്കും അതിനു വരെ പരിഹാരമുണ്ട് പിന്നെയല്ലേ.......?" അമ്മ ജീവിതത്തിലെ എല്ലാ സങ്കീർണതകളെയും ഇതുപോലെ ലഘൂകരിച്ചു. അമ്മയുടെ മകൾ ഇന്ന് ലോകമറിയപെടുന്നവാളാണ്. അന്ന് പരിഹാസം നിറഞ്ഞിരുന്ന കണ്ണുകളിലത്രയും ഇന്ന് ബഹുമാനമാണ്. "പെൻസിൽ കാണാണ്ടായ വരെ കരഞ്ഞിരുന്നതാ ഇപ്പൊ വല്യ ആളായീന്നാ വിചാരം.....ഞാനില്ലായിരുന്നെങ്കി കാണായിരുന്നു." അമ്മ കളി പറയുമ്പോൾ കള്ള പിണക്കം കാട്ടി തറുതല പറയുമെങ്കിലും സത്യമതായിരുന്നു! ഓർമ്മകൾ ചില്ല ചേക്കേറി പോകവേ പെട്ടന്ന് മൊബൈൽ എടുത്തു. സമയം രണ്ടു മണി കഴിഞ്ഞിരുന്നു.ഇനിയിപ്പോ വിളിക്കണ്ട, അമ്മ നല്ല ഉറക്കത്തിലാവും. ***** ഫ്ലൈറ്റ് ഇറങ്ങി വീട്ടിലെത്തുമ്പോൾ ഉമ്മറത്തെ കസേരയിൽ അമ്മ ഇല്ലായിരുന്നു. "മോളെ വിളിക്കാൻ തുടങ്ങേരുന്നു.എങ്ങനെയാ അറിഞ്ഞേ?അകത്തുണ്ട്........." വീർപ്പുമുട്ടൽ നിറഞ്ഞ ശബ്ദം, അത് മുഴുവൻ കേൾക്കാൻ മനസ്സ് സമ്മതിച്ചില്ല. ശേഷം: അവളറിയാതെ തന്നെ നിറഞ്ഞൊഴുകിയ കണ്ണുകളുമായി തിരുന്നാവായ മണപ്പുറത്ത് നിൽക്കുമ്പോൾ ആരോ പറഞ്ഞു: "വാടോ പോവാം........." അവൾ തിരിഞ്ഞു നടക്കുമ്പോൾ മഴ ചാറുന്നുണ്ടായിരുന്നു....ദൂരെ നിന്ന് അമ്മ അനുഗ്രഹിച്ചതാവാം... കാറിന്റെ ഗ്ലാസ്‌ താഴ്ത്തി മണലിലേക്ക് നോക്കിയപ്പോൾ അവൾ മാത്രം കണ്ടു തങ്ങളുടേത് കൂടാതെ മറ്റു രണ്ടു കാല്പാടുകൾ.......അതെ....അവൾക്കു കാവലായ് അമ്മ ഇപ്പോഴും കൂടെയുണ്ട്.....ഇപ്പോഴെന്നല്ല......എപ്പോഴും....!

മുറിവ്

പുഴക്കരയിൽ നിന്ന പുല്ലു കൊണ്ട് കോറി മുറിഞ്ഞ അവന്റെ കാലിൽ അവൾ കമ്മ്യൂണിസ്റ്റു പച്ചയുടെ നീരൊഴിച്ചു. "കുറച്ചു നീറ്റൽ ഉണ്ടാവും സാരല്യ....