Tuesday, August 6, 2013

അർപിത


നേരം ഒരുപാട് കഴിഞ്ഞിരുന്നെങ്കിലും ഉറക്കം വന്നില്ല.മനസ്സില് മുഴുവൻ അവളായിരുന്നു!അർപിത.......വിടർന്ന കണ്ണുകളും വാതോരാതെയുള്ള സംസാരവും അതാണ്‌ അവളിലേക്ക്‌ എല്ലാവരെയും അടുപിച്ചത്.എന്താണെന്നറിയില്ല അവളെ പരിചയപ്പെട്ടത് മുതലുള്ള ഓരോ നിമിഷവും ഒരു ചിത്രത്തിലേതെന്ന പോലെ മനസ്സിലൂടെ കടന്നു പോയ്‌കൊണ്ടിരുന്നു. അവളെ ആദ്യമായി കാണുന്നത് ഒരു വെള്ളിയാഴ്ചയാണ്.അന്നവൾ നിർത്താതെ പെയ്യുന്ന മഴയെക്കുറിച്ചും പെയ്യാൻ മറന്നു പോയ മഴയെക്കുറിച്ചും വാചാലയായി.അത് അവളുടെ അമ്മയുടെയും നഷ്ടപെട്ട അച്ഛന്റെയും സ്നേഹത്തെ ക്കുരിച്ചാണെന്നു മനസ്സിലാക്കുവാൻ അധികനാൾ വേണ്ടി വന്നില്ല.ഒരു കവിത പോലെ മനോഹരമായി സംസാരിക്കുന്ന അവളുടെ ഓരോ ഭാവത്തിലും നൂറു അർത്ഥങ്ങൾ വായിച്ചെടുക്കുവാൻ കഴിയും. ചിരിയും കളിയും കൊച്ചുപിണക്കങ്ങളും ഞങ്ങളുടെ സായാഹ്നങ്ങളുടെ ദൈർഘ്യം കുറച്ചു,ഉമ്മറങ്ങളും ഇടവഴികളും ബഹളമയമായി തീർന്നു.എന്നാൽ ദിശാബോധമില്ലാത്ത കാറ്റിനെ പോലെയായിരുന്നു അവന്റെ കടന്നു വരവ്.പിടിച്ചു നില്കാനാവാതെ അവളുടെ അമ്മയുടെ മനസ്സ് ആടിയുലഞ്ഞു.കാൻസർ വാർഡിലൂടെ വിറയാർന്ന കാലുകളുമായി അമ്മ അർപിതയുടെ കൂടെ കേറിയിറങ്ങി. പിന്നീടുള്ള ദിവസങ്ങള് പ്രതീക്ഷയുടെയും പ്രാർത്ഥനയുടേതും ആയിരുന്നു.രംഗബോധമില്ലാത്ത ആ കോമാളി പ്രവേഷിക്കരുതെ എന്ന് പറഞ്ഞു ആ അമ്മ കരയാത്ത ദിവസങ്ങളില്ലായിരുന്നു.അമ്മയെ ഏറെ കണ്ണീരിലാഴ്ത്തി കൊണ്ടാണ് അവളുടെ കാലു മുറിച്ചു മാറ്റാനുള്ള ഡോക്ടറുടെ വിധി വന്നത്.നീതി ബോധമില്ലാത്ത പരമധികാരിയെ പഴിക്കുവാൻ അമ്മയ്ക്ക് അപ്പോഴും മനസ്സ് വന്നില്ല. പിന്നെയും അർപിത കളിക്കാൻ വന്നു.തോളില്ലിരുത്തി പതിവുപോലെ അന്നും അമ്മ അവളെ ഉമ്മരതെതിചു.കളിക്കുന്നതിനിടയിൽ ഹരിത അറിയാതെ പറഞ്ഞു: "അപ്പ്വേച്ചി കാലൊന്നു മടക്കി വെക്കാവോ?" "അതിനു ചെചിക്കിപ്പോ പഴേ പോലെ കാലു മടക്കാൻ പറ്റില്ലല്ലോ മോളെ" അത് പറഞ്ഞു തീർക്കുമ്പോഴും അവൾ ചിരിക്കുകയായിരുന്നു. ബാക്കിയുള്ളവരുടെ കണ്ണുകളായിരുന്നു നിറഞ്ഞത്. ചിന്തകളിൽ നിന്ന് വഴുതിമാറി എപ്പോഴാണ് ഉറങ്ങിപോയതെന്നു അറിയില്ല!അലാറം ഓഫ്‌ ചെയ്യുന്നതിനിടെ ഫോണ്‍ swipe ചെയ്തപ്പോ കണ്ടു:"ന്യൂ കോണ്‍വർസേഷൻ".ഒരു മരവിപ്പാണ് തോന്നിയത്. പിന്നെ അമ്മ വന്നു വില്ലിച്ചു: "മോളെ......അർപിത...." മുഴുവനാക്കാൻ സമ്മതിക്കാതെ മൂളി: "ഉം..........." ഒരിക്കലും മുഴുവനാക്കുവാൻ ആഗ്രഹിക്കാതൊരു കഥയാണ് അവൾ!അർപിത ! ശേഷം.....സ്കുൾ ബസ്സിൽ കേറാൻ പോകുമ്പോ അപ്പുവിന്റെ അമ്മ കൈവീശി..... അപ്പോഴും ആ മഴ നിർത്താതെ പെയ്യുകയായിരുന്നു.............


Tuesday, April 16, 2013

ഭ്രാന്തി


                      "നിനക്കു ഭ്രാന്താണ്.നീ ഭ്രാന്തിയാണ്.........."
അയാളുടെ ആ വാക്കുകൾ മാത്രം അവളുടെ കാതുകളിൽ പ്രതിധ്വനിച്ചു കൊണ്ടിരുന്നു.അതിനു ശേഷവും അയാൾ എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു!എന്നാൽ പുതിയൊരു കഥ അന്വേഷിച്ചു കൊണ്ടിരുന്ന അവളുടെ മനസ്സ് കേട്ട് മടുത്ത ആ പഴങ്കഥയ്ക്കു ചെവി കൊടുത്തില്ല.
അവൾ ഭ്രാന്തിനെ കുറിച്ച് ചിന്തിച്ചു!നൂല് പൊട്ടിയ പട്ടം പോലെ മനസ്സിന്റെ ആ ഒരു പോക്ക്!!!സ്വയം നിയന്ത്രിക്കാൻ കഴിയാതെയങ്ങനെ.............ഭ്രാന്തിയായി മുദ്രണം ചെയ്യപ്പെട്ടാൽ പിന്നെ സ്വാതത്ര്യമാണ്.പൊട്ടിച്ചിരിക്കാം,പൊട്ടിക്കരയാം,ആർത്തുല്ലസിച്ചു നടക്കാം,അത് വരെ ചങ്ങലയ്ക്കിട്ട സാമൂഹ്യ സദാചാരത്തെ നോക്കി കൊഞ്ഞനംകുത്താം....അങ്ങനെ...അങ്ങനെ...
സത്യം പറഞ്ഞാല ഭ്രാന്തി ആവുന്നതല്ലേ നല്ലത്..?അതെ അതാണവൾകിഷ്ടം!
ആകെയുള്ള ബന്ധുവും ബന്ധനവും ഈ ഒരു കഷ്ണം ചങ്ങല മാത്രം.ഉയർന്നു കൊണ്ടിരുന്ന അയാളുടെ സ്വരത്തിനൊത്തു ആ ഇരുമ്പഴികളുടെ കമ്പനവും കൂടി വന്നു.എങ്കിലും ഏറെ നേരമായി പ്രതീക്ഷിക്കുന്ന 'ആ ആൾ' മാത്രം ഇനിയും എത്തിയില്ല!അത്രയും സ്നേഹമുള്ളത് കൊണ്ടാവാം...അവൾ ഭ്രാന്തിയാണെന്ന് വിശ്വസിക്കാൻ പറ്റാത്തത് കൊണ്ടാവാം....
എങ്കിലും.........
അഴികൾകിടയിലൂടെ പരതിയപ്പോൾ അവൾ കണ്ടു എല്ലാം മറന്നു പൊട്ടിച്ചിരിക്കുന്ന കുറെ മുഖങ്ങൾ!അന്വേഷണം അവസാനിച്ചിരിക്കുന്നു!
അടുത്ത കഥയിതാ ജന്മമെടുക്കാൻ പോവുന്നു....
അതെ!അവൾ ഭ്രാന്തിയാണ്!


Monday, March 4, 2013

സദാചാരി ഷമീര്‍

ഇന്നിപ്പോ പറയാന്‍ പോണത് സദാചാരി ഷമീറിന്റെ കഥയാണ്.അഥവാ ഷമീര്‍ എങ്ങനെ സദാചാരിയായി എന്നാ കഥയാണ്‌.കുറ്റിപ്പുറത്തിനും എടപ്പാളിനും മദ്ധ്യേ പള്‍സര്‍ പറപ്പിച്ചു വിടുമ്പോഴും വീടിന്റെ ഉമ്മറത്ത്ന്ന്  നോക്ക്യാലും കണ്ടനകം ബീവറെജസ്സിലെ ക്യൂ കാണാം ന്നു വീമ്പടിച്ചു നടന്നേരുന്ന ഇബനൊക്കെ എങ്ങനെ നന്നായിന്നു നാട്ടാര്‍ക്കും അതിലുപരി വീട്ടാര്‍ക്കും അത്ഭുതം!ഫ്ലാഷ്ബാക്കിലേക്ക്‌ കണ്ണോടിക്കവേ.....

മോന്‍ പ്ലസ്‌റ്റു പാസ്‌ ആയെന്റെ സന്തോഷത്തിലാണ് ഷമീറിന്റെ വാപ്പ കരിപ്പൂര്‍ വിമാനമെറങീത്.വന്നപാടെ സ്വന്തം കുടീല് കേറി മഞ്ഞവെള്ളം[ടാങ്ക്] കുടിക്കണേനു പകരം മൂപര് നേരെ പോയത് അധികം മൂപ്പില്ലാത്തൊരു എഞ്ചിനീയറിംഗ് കോളേജിലേക്ക്!അവടൊരു മൂന്നുറുപ്യ കൊടുത്തിട്ട് മോന്റെ സീറ്റ്‌ ഉറപ്പാകി.ഏതു ബ്രഞ്ചാ വേണ്ടെന്നു പ്രിന്‍സിപ്പല്‍ ചോയ്ച്ചപ്പോ  അതൊക്കെ ഇങ്ങടെ ഇഷ്ടംപോലെയായികൊള്ളീ ന്നു പറഞ്ഞു സ്നേഹസമ്പന്നനായ വാപ്പ!

മോന്റെ ക്ലാസ്സ്‌ തുടങ്ങണ വരെ നിക്കാന്‍ ലീവ് ഇല്ലാത്തോണ്ട് വാപ്പ പോവാണ്‌.കരിപൂരിലേക്ക് പോണ വഴിക്ക് ഇന്നോവ കാറില്‍ ഇരുന്നു മൂപര് പറഞ്ഞു:
"മോനെ ഇജ്ജ് നന്നായി പഠിച്ചാ മതി അണക്ക് ജോലിയാകി തരണ കാര്യം ഞമ്മളേറ്റു"
ഇപ്പം തന്ന ജോലി പോരാഞ്ഞിട്ടാ ഇനി ബേറെ...മിണ്ടാണ്ടെ അവടെ കുത്തിരുന്നോള്ളീ ന്നു പറയാന്‍ വന്നതാണെങ്കിലും മാസാമാസം കൃത്യമായി കിട്ടണ്ട പോക്കറ്റ്‌ മണിയുടെ കാര്യം ഓര്‍ത്തപ്പോള്‍ അത് വേണ്ടാന്നു വച്ചു.ഷമീര്‍ പറഞ്ഞു:
"ആയ്കോട്ടെ വാപ്പ"
ബി ടെക് നു ചേര്‍ത്തൂന്നു അറിഞ്ഞപ്പളേ സപ്ലിക്ക് എങ്ങനെ അപ്ലൈ ചെയ്യാം ന്നു പടിചോനോടാ ഇങ്ങളീ പറയണത് ന്നു മനസിലും പറഞ്ഞു.

അങ്ങനെ ആ ദിവസം വന്നെത്തി!പ്രിന്‍സിപ്പല്‍നെ കാണാന്‍ പോയി.
"അന്റെ വാപ്പ ന്റെ ചെങ്ങായിയാ അതോണ്ടാ അണക്ക്  എവെര്‍ഗ്രീന്‍ ഫീല്‍ഡ് ആയ മെക്ക്.തന്നെ തന്നത്"
അല്ലെങ്കിലും പൈസ തന്നു സീറ്റ്‌ വാങ്ങണോരടെ ഒക്കെ വാപ്പാമാര് പ്രിന്‍സിപ്പല്‍ന്റേം മാനേജ്‌മന്റ്‌ന്റേം ഒക്കെ ചെങ്ങായിമാരാവാറാണല്ലോ പതിവ്!
"ഉവ്വ് സര്‍"അവന്‍ ചിരിച്ചു.
ആ സീനില്‍ നിന്നും സ്കൂട്ട് ആയി അവന്‍ നേരെ പോയത്  ക്ലാസ്സിലെക്കാണ്.മരുഭൂമിയിലെ മരുപച്ച എന്ന് പറയാന്‍ പോലും ഒരു പെങ്കുട്ട്യില്ല.............!ഇതാണോടോ എവെര്‍ഗ്രീന്‍!

അങ്ങനെ ദിവസങ്ങള്‍ കഴിഞ്ഞു.ഒരൂസം പതിവില്ലാണ്ട് നേരത്തെ ഷമീര്‍ കോളേജില്‍ എത്തി.അന്ന് ആ കോളേജ് വരാന്തയില്‍ വെച്ചാണ് ഓന്‍ ആ ഉമ്മച്ചി കുട്ടിനെ കാണണത്.അപ്പൊ തന്നെ ഓന്‍ മനസിലുറപ്പിച്ചു ഇബളെ വേറൊരുത്തനും വിട്ടു കൊടുക്കൂലാന്നു.ആ ഉറപ്പു ഇങ്ങോട്ടും കിട്ടോ ന്നു അറിയാന്‍ വേണ്ടി സ്വന്തം പോക്കറ്റില്‍ കയ്യിട്ടു ഒന്നുമില്ലാന്നുള്ള തിരിച്ചറിവാവാം അടുത്ത് നിക്കുന്നവന്റെ പോക്കറ്റില്‍ കയ്യിടാന്‍ പ്രേരിപിച്ചത്‌.കിട്ടിയ അഞ്ചു രൂപ പുച്ഛത്തോടെയും അത് മാത്രമായി നടക്കുന്നവനെ സഹതാപത്തോടെയും ഷമീര്‍ മാറി മാറി നോക്കി!"അളിയാ ജ്ജിപ്പളും പരീക്ഷേല് പാസ്‌ ആവോന്നു അറിയാന്‍ ടോസ്സ് ഇട്ടു നോക്കാറുണ്ടാ?"പാവം നിഷ്കളങ്കനായ ആ മണ്ടനെ നോക്കി തെറി വിളിക്കാന്‍ കൂടി ഓന് പറ്റിയില്ല.കിട്ടിയ അഞ്ചും എടുത്തോടി അടുത്ത കടേന്നു ഒരു ഡയറി മില്കും വാങ്ങി കീശേലിട്ടു ഉമ്മച്ചി കുട്ട്യേ കാണാന്‍ പോയി.അപ്പളാ അറിഞ്ഞേ അഞ്ചു മിനിറ്റ് മുന്നേ ഡയറി മില്‍ക്ക് സില്‍ക്ക് ആയിട്ട് വന്ന ഒരുത്തന്റെ കൂടെ ഓള് പോയീന്നു.അപ്പൊ മ്മടെ ഷമീര്‍ ആരാ?????ശശി...........................

ദിവസങ്ങള്‍ പിന്നേം പോയി.ഒരു പണീം ഇല്ലാണ്ട് വെറുതെ വായുംനോക്കി നിക്കുമ്പളാണ് ആ കുട്ടി ഷമീറിന്റെ കണ്ണില്‍ പെട്ടത്.ഈ എടപ്പാളിലെ പെങ്കുട്ട്യോള്ളടെ മൊഞ്ചൊന്ന് വേറെന്ന്യാ....അങ്ങനെ അവന്‍ കഷ്ടപ്പെട്ട് ഫേസ്ബുക്ക്‌ വഴി ആ കുട്ടിടെ ഫ്രണ്ട് നെ പരിചയപെട്ടു അത് വഴി ആ കുട്ടിടെ പേരും കണ്ടുപിടിച്ചു.അവള്‍ക്കു വേറെ ലൈനൊന്നും ഇല്ലാന്ന് അറിഞ്ഞപ്പോ ഒരു മഴ നനഞ്ഞ സുഖം തോന്നി.തന്റെ കോയി കുഞ്ഞിനെ പരുന്തു കൊത്തി കൊണ്ടോവാണ്ട് നോക്കണേ പടചോനേന്നു ഓന്‍ അഞ്ചു നേരോം പ്രാര്‍ത്ഥിച്ചു.അങ്ങനെ ഇഷ്ടാന്ന് പറയാന്‍ ഓന്‍ പള്‍സറില്‍ കേറി പാഞ്ഞു.നല്ല മലപ്രം അച്ചടി ഭാഷേല്‍ സംഭവം പറഞ്ഞൊപ്പിച്ചു.ആ കുട്ടി ഷമീറിനെ വല്ലാത്തൊരു നോട്ടം  നോക്കി.കുറച്ചപ്പുറത്ത്ന്നു ഒരുത്തന്‍ കേറി വന്നിട്ട് ഓള്‍ടടുത്ത് വന്നിട്ട് ഇംഗ്ലീഷില്‍ ന്തോക്ക്യോ പറേണത്  കണ്ട്.ഒന്നും മനസിലായില്ലാന്നുളളത്  പിന്നെ പറയണ്ട ആവശ്യം ഇല്ലല്ലോ.പക്ഷെ ആ ഡയലോഗ് കഴിഞ്ഞുള്ള സീന്‍ കണ്ടപ്പോ കാര്യം പിടികിട്ടി.ഷമീറിന്റെ ചങ്കില്‍ ചവിട്ടി നേര്‍ത്തെ വന്നോന്റെ ഹങ്കില്‍ കേറി ഓള് പോയി.അന്ന് രാത്രിയാണ് ഓള്‍ടെ കൂട്ടുകാരി ആ സത്യം പറഞ്ഞത് ഓള് പഠിക്കണത് ഇംഗ്ലീഷ് ലിറ്ററേച്ചറാണത്രെ!പാവം ഓന്‍ പിന്നേം ശശി!

ശശിയായി കൊണ്ടെയിരിക്കുന്നതിന്റെ ആ കിക്കില്‍ നടക്കുമ്പളാണ് വെറുതെ നിന്ന് പഞ്ചാരടിചോണ്ടിരുന്ന രണ്ടു കിടാങ്ങളെ വെരട്ടുന്ന കുറെയെണ്ണത്തിനെ കണ്ടത്.അവരെ പരിചയപ്പെട്ടപ്പോഴാണ് തന്നെക്കാള്‍ വലിയ ശശിമാരാണ് അവരെന്നും ഞമ്മക്കിലെങ്കി ആര്‍ക്കും വേണ്ടാന്നുള്ള മലയാളിയുടെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിട്ടുള്ള സ്വഭാവത്തിന്റെ ഭാഗമായി സദാചാര പോലീസ് ആയതാണെന്നും ഷമീര്‍ മനസിലാക്കി.പിന്നെ അധിക സമയം വേണ്ടി വന്നില്ല അവനും അവരിലൊരാളായി.

അപ്പൊ അങ്ങനെയാണ് ഷമീര്‍ സദാചാരി ഷമീര്‍ ആയതും.അതിനുശേഷം ആ നാട്ടിലെ പെങ്കുട്ട്യോള്‍ക്കൊന്നും സ്വസ്ഥായി പ്രേമിക്കാന്‍ പറ്റാണ്ടായതും!

Saturday, February 23, 2013

ഏകാന്തത?

നേരം രണ്ടരയോടു അടുക്കുന്നെ ഉണ്ടായിരുന്നുവുള്ളൂ.എല്ലാവരും നല്ല ഉറക്കത്തിലാണ്.ഫാനിന്റെ ഉഷ്ണകാറ്റ്‌ ചൂടിനു ആക്കം കൂട്ടുകയെ ചെയ്യുന്നുള്ളൂ.അവള്‍ മെല്ലെ ജനലുകള്‍ തുറന്നു.അപ്പുറത്തെ സിമന്റ്‌ കടയിലെ കാവല്‍ക്കാരന്‍ പാട്ട് കേട്ടിരിക്കുകയാണ്.എവിടെയൊക്കെയോ തട്ടി തടഞ്ഞ ശേഷം അത് അവളുടെ കാതുകളിലെക്കെതിയപ്പോഴേക്കും ചിലമ്പിച്ച സ്വരങ്ങളായി മാറി തുടങ്ങിയിരുന്നു.
"എന്താ മോളെ ഉറങ്ങണ്ണില്ല്യെ?"കാവല്‍ക്കാരന്‍ സ്നേഹത്തോടെ അന്വേഷിച്ചു.
"ഇല്ലാ കുറച്ചു വായിക്കാനുണ്ട്"അവള്‍ മറുപടി പറഞ്ഞു.
"ഉം....പഠിച്ചോ കുട്ട്യേ...പഠിച്ച് വല്യേ ആളാവ്"

മറന്നു പോയിരുന്നുവെങ്കിലും ചിരിക്കാന്‍ ശ്രമിച്ചു കൊണ്ട് അവള്‍ അവളുടെ ലോകത്തിലേക്ക്‌ പിന്‍വലിഞ്ഞു.അടക്കി വച്ചിരുന്ന ഷെല്‍ഫില്‍ പുസ്തകങ്ങള്‍ പരതുന്നതിനിടയില്‍ മുന്‍പാരോ കളിയാകിയത് ഓര്‍മ വന്നു "നീയല്ലെങ്കിലും രാത്രി ജീവിയാണല്ലോ"തമാശയ്ക്ക് പറഞ്ഞതായിരുന്നുവെങ്കിലും അത് ശെരിയായിരുന്നു.വായിക്കുവാനും എഴുതുവാനും ചിന്തകളെ സ്വതന്ത്രമാക്കാനും അവള്‍ കണ്ടെത്തിയിരുന്ന അഥവാ ഇഷ്ടപെട്ടിരുന്ന സമയം രാത്രിയായിരുന്നു.
വായിച്ചു തീര്‍ക്കാതതായി ഒരു പുസ്തകം പോലും ആ ഷെല്‍ഫില്‍ ഉണ്ടായിരുന്നില്ല.കൈകള്‍ അവിടെ നിന്നും പിന്‍വാങ്ങി കൊണ്ട് അവള്‍ അടുത്തിരുന്ന കസേരയിലേക്ക് ചാഞ്ഞു.ചുറ്റിലുമുള്ള നാല് ചുവരുകളില്ലേക്ക് മാറി മാറി നോക്കി.വര്‍ഷങ്ങളായി അവള്‍ സംവദിക്കുന്നത് ഈ നാല് ചുവരുകളോടാണ്.മൂകമായാണ് അവര്‍ സന്ദേശങ്ങള്‍ കൈ മാറാറുള്ളത്.പുറം ലോകത്തുള്ളവര്‍കെല്ലാം അവള്‍ അപരിചിതയാണ് ,അവള്‍ക്കു അവരും!ഈ അപരിചിതത്വം നിലനില്‍ക്കുന്നത് കൊണ്ടാവാം ഉറക്കമളച്ചു പഠിച്ചിരുന്ന ആ കുട്ടിയുടെ സ്ഥാനത് നിന്ന് ഇന്നത്തെ അവളെ മനസ്സിലാക്കാന്‍ ആ പാവം കാവല്‍കാരന് കഴിയാതെ പോയത്.
ചിന്തകള്‍ കോട്ട കെട്ടി പൊക്കി കൊണ്ടിരുന്നു.നേരവും പോയ്കൊണ്ടിരുന്നു.പെട്ടന്ന് അമ്മ വന്നു ചുമലില്‍ കൈ വച്ചപ്പോള്‍ അവളൊന്നു ഞെട്ടി.
"അല്ല ഗൌര്യെ നീ ഇന്നലേം ഉറങ്ങീലെ...നെന്റെ കണ്ണെന്താ നിറഞ്ഞിരിക്കണേ?"
"ഒന്നൂല അമ്മ..."അവളുടെ ശബ്ദം ഇടറി.
"ഒന്നോല്ലാണ്ട് പിന്നെ കരയാ?"
"എന്റെ മരണ ശേഷം അതിനെ കുറിച്ചോര്‍ത്തു കരയാന്‍ എനിക്കാവില്ലല്ലോ.....അത് കൊണ്ട് ഞാന്‍ ഇപ്പോളെ കരയുന്നു..."അവള്‍ അലക്ഷ്യമായി പറഞ്ഞു.
"നിനക്ക് പ്രാന്താ.....ഇങ്ങനെ ചടഞ്ഞു ഇരിക്കാണ്ട് പുറതൊക്കെയിറങ്ങി നടക്ക് "
അമ്മ തിരിഞ്ഞു നടന്നു.
അതിനു പുറതെന്താ ഉള്ളത്?അവള്‍ക്കു ആവശ്യമുള്ളതൊക്കെ ആ മുറിയില്‍ തന്നെയുണ്ട്‌!ഫാന്‍,ബ്ലേഡ്,ഉറക്ക ഗുളിക......മരിക്കുവാന്‍ ഒരു കാരണം ഇല്ലാത്തത് കൊണ്ട് ജീവിതം മുന്നോട്ടു പോകുന്നുവെന്ന് മാത്രം............!

Thursday, February 7, 2013

തെറ്റ്


വെട്ടിതിരുതാനാവാത്ത തെറ്റുകള്‍
കണക്കുപുസ്തകത്തില്‍ നിറയുമ്പോള്‍
നേരം ഏറെ വൈകിയിരുന്നു!
ഇരുട്ടിന്റെ കൈകള്‍ മുടികെട്ടു ചുറ്റിപിടിച്ചിരുന്നു,
ഉറക്കം വന്നു കണ്ണുകള്‍ കനംവചിരുന്നു.
ചെയ്യുവാന്‍ ബാകിയാകിയ ഒന്നുകൂടെയുണ്ട് !
ഇന്നത്തെ ശരികളെല്ലാം ചുരുട്ടികൂട്ടി
ചവറ്റുകൊട്ടയിലെക്കെറിയണം!
അവയ്ക്ക് മുകളില്‍ ചുള്ളികമ്പുകള്‍
കൂട്ടിവെച്ചു കത്തിച്ചു കളയണം,
റാന്തലിന്റെ അരണ്ട വെളിച്ചത്തില്‍
ഞാന്‍ തനിച്ചാവുമ്പോള്‍ പൊട്ടികരയണം.
പകലിന്റെ വെളിച്ചത്തില്‍ തെറ്റുകള്‍ മാത്രം
കൂട്ടിയിടുമ്പോള്‍ എനിക്ക് അട്ടഹസിക്കണം
ഒരു പ്രാന്തിയെ പോലെ......

Wednesday, February 6, 2013

എനിക്ക് മുമ്പേ....

എന്നോ പൊട്ടിച്ചെറിഞ്ഞ കുപ്പിവളകള്‍
വീണ്ടുമീ വഴിയില്‍ വന്നതെന്തിനാ?
യാത്ര പറയുവാന്‍ ഇഷ്ടമല്ലാത്ത സഞ്ചാരി!
തോരാമഴയില്‍ ഇരുട്ടിലെക്കിറങ്ങി -
വിജനമായ പാതകള്‍ പിന്നിട്ടു
ഇരുളിനെ മാത്രം പ്രണയിച്ചു!
ആഗ്രഹം പോലെ തന്നെ ഒരു തിരി
വെട്ടവുമായി ആരും എതിരെ വന്നില്ല.
ഇന്നീ മൃത്യുവിന്‍ വഴിയിലൂടെ പോകുമ്പോള്‍
നിറം മങ്ങിയ വളപോട്ടുകള്‍ -
കിലുങ്ങിയതെന്തിനാ?
അവര്‍ എനിക്ക് മുമ്പേ മരിച്ചതല്ലേ?

Friday, February 1, 2013

കഥ!

ചിതലരിച്ചു തുടങ്ങിയ പുസ്തകങ്ങള്‍
മറിക്കവേ ആകാശം കാണാന്‍ കൊതിച്ച
മയില്‍‌പ്പീലി മെല്ലെയാ കഥ പറഞ്ഞു:
കാര്‍മേഘത്തെ പ്രണയിച്ച മയിലിന്റെ കഥ
അടച്ചിട്ട ജനാലകള്‍ പാതി തുറന്ന്
കൈനീട്ടിയപ്പോള്‍ മഴത്തുള്ളികള്‍
രഹസ്യമായി കാതിലോതി മയില്‍
പ്പീലിയെ തിരയുന്ന മേഘത്തിന്റെ കഥ!

മുറിവ്

പുഴക്കരയിൽ നിന്ന പുല്ലു കൊണ്ട് കോറി മുറിഞ്ഞ അവന്റെ കാലിൽ അവൾ കമ്മ്യൂണിസ്റ്റു പച്ചയുടെ നീരൊഴിച്ചു. "കുറച്ചു നീറ്റൽ ഉണ്ടാവും സാരല്യ....